കാൽ നൂറ്റാണ്ടിനു ശേഷം മദൻലാൽ മനസ്സുതുറക്കുന്നു ;ലക്ഷങ്ങൾ തരാമെന്നു പറഞ്ഞാലും ഞാൻ ഇനി അപരനാകില്ല

മോഹന്‍ലാലുമായുള്ള അതിശയകരമായ രൂപസാദൃശ്യത്തിലൂടെ ഏതാണ്ട് രണ്ടാഴ്ച്ചക്കാലത്തെ `സൂപ്പര്‍സ്റ്റാറാ’യി വാണ് അടുത്തനാളുകളില്‍ തന്നെ ആരോരുമറിയാതെ വിസ്മരിക്കപ്പെട്ടുപോയ ആ കാലാകരന്‍ ഇന്നെവിടെയാണ്?
മലയാള സിനിമ നിര്‍ദ്ദയം കയ്യൊഴിഞ്ഞ അയാളുടെ സിനിമാ സ്വപ്നങ്ങളും ജീവിത സ്വപ്നങ്ങളും എവിടെ വെച്ചാണ് കരിഞ്ഞുണങ്ങിപ്പോയത്? മോഹന്‍ലാലിന്റെ അപരനായി അപ്രതീക്ഷിതമായി ഇരട്ട വേഷത്തിലെത്തിയ അയാള്‍ എന്നെങ്കിലും മോഹന്‍ലാലിനെ നേരിട്ട് കണ്ടിട്ടുണ്ടാവുമോ? ഉണ്ടെങ്കില്‍ എന്താവും അയാള്‍ പറഞ്ഞിട്ടുണ്ടാവുക?
കാല്‍ നൂറ്റാണ്ടിന് ശേഷം കുട്ടനാട്ടിലെ ഏതെങ്കിലും ഒരു പാടവരമ്പില്‍ വെച്ച് മദന്‍ലാലിനെ കണ്ടുമുട്ടിയാല്‍ മലയാളിക്ക് ചോദിക്കാന്‍ അങ്ങനെ അനവധി ചോദ്യങ്ങളുണ്ടാവുമെന്നതില്‍ സംശയമില്ല. പക്ഷെ എവിടെയാണ് അയാള്‍? ഒരു സുഹൃത്ത് പൊലീസ് സ്റ്റേഷനുകള്‍ വഴി നടത്തിയ അന്വേഷണത്തിലാണ് മദന്‍ലാലിന്റെ ഫോണ്‍ നമ്പര്‍ തന്നെ കിട്ടിയത്. വിളിച്ചപ്പോള്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവില്‍ എങ്ങനെയോ ഒരു ദിവസം നിശ്ചയിച്ച് അയാള്‍ ആലപ്പുഴയില്‍ ഞങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മോഹന്‍ലാലിന്റെ അതേ രൂപവും ശബ്ദവും ചരിഞ്ഞ നടത്തവുമായി മോഹന്‍ലാലത്തം ഒട്ടും കുറയാതെ തന്നെ!
തൊണ്ണൂറുകളിലെ മോഹന്‍ലാലിനെ രൂപത്തിലും ഭാവത്തിലും ഇപ്പോഴും അനുസ്മരിപ്പിക്കുന്നുണ്ട് മദന്‍ലാല്‍. പക്ഷേ അങ്ങനെയൊരു വേഷത്തില്‍ ഇനി പ്രത്യക്കപ്പെടാനില്ലെന്ന് അയാള്‍ തറപ്പിച്ചു പറയുന്നു. അങ്ങനെ പറഞ്ഞ് കൈതൊഴുന്നു. എന്താണ് അതിന്റെ അര്‍ത്ഥം? മോഹന്‍ലിന്റെ അപരനായി അഭിനയിച്ചതിന് ആവശ്യത്തിലധികം കുരിശു ചുമന്നിരിക്കുന്നു, ഇനി വേണ്ടെന്നാണോ?
“ ഇല്ല. ഇനി അങ്ങനെയൊരു വേഷത്തിലേക്ക് ഇനി അഭിനയിക്കാനില്ല. ലക്ഷങ്ങള്‍ തരാമെന്ന് പറഞ്ഞാലും അങ്ങനെ അഭിനയിക്കാനില്ല. അടുത്തിടെ ഗള്‍ഫില്‍ ഒരു ഷോയ്ക്ക് ലാലിന്റെ വേഷത്തില്‍ വരാമോ എന്ന് ചോദിച്ചു. പറഞ്ഞ പണം തരാമെന്നും പറഞ്ഞു. എന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഞാന്‍ പറഞ്ഞു. മോഹന്‍ലാല്‍ വലിയ നടനാണ്. ഞാന്‍ വെറും മദന്‍ലാല്‍ മാത്രമാണ് ,മദന്‍ലാല്‍. എന്നെ വിട്ടേക്കൂ. പ്ലീസ്.” അതൊരു അപേക്ഷയായിരുന്നു.
1990ലാണ് സംവിധായകന്‍ വിനയന്റെ ആദ്യ ചിത്രം സൂപ്പര്‍സ്റ്റാര്‍ തീയറ്ററിലെത്തിയത്. മോഹന്‍ലാല്‍ ചിത്രത്തിലേത് പോലെ മലയാളത്തിലെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ നിറഞ്ഞു നിന്നുവെങ്കിലും പ്രധാന ആകര്‍ഷണം സൂപ്പര്‍സ്റ്റാറിന്റെ രൂപസാദൃശ്യമുള്ള മദന്‍ലാല്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ സിനിമയിലും സിനിമയ്ക്ക് പുറത്തും അയാള്‍ ആവശ്യത്തിലധികമായി കല്ലേറും പൂച്ചെണ്ടും ഏറ്റുവാങ്ങി. സ്വപ്നങ്ങളുടെ കച്ചവടം നടത്തുന്ന മലയാള സിനിമയില്‍ നിന്ന് പിന്നീട് അയാള്‍ക്ക് എല്ലാ സ്വപ്നങ്ങളും കൂട്ടിപ്പിടിച്ച് വേഗംതന്നെ പുറത്തിറങ്ങേണ്ടി വന്നു.
“ആരോടും ചാന്‍സ് ചോദിച്ച് പോയിട്ടില്ല. എന്നെ സിനിമയില്‍ എത്തിച്ച വിനയേട്ടനോട് പോലും പിന്നീട് അവസരം ചോദിച്ചിച്ചിട്ടില്ല. വിളിക്കുമ്പോള്‍ അതൊക്കെ ബുദ്ധിമുട്ടാകുമെന്ന് അറിയാവുന്നത് കൊണ്ടാണ്. സൂപ്പര്‍ സ്റ്റാര്‍ ഇറങ്ങി 27 വര്‍ഷം കഴിഞ്ഞ് അടുത്തിടെയാണ് വിനയേട്ടനെപ്പോലും വിളിച്ചത്. നീ മാത്രമേ ഇതുവരേയും എന്നെ വിളിക്കാതേയുള്ളൂ, എന്തുകൊണ്ട് ഇതുവരെയും വിളിച്ചില്ല എന്ന് വിനയേട്ടന്‍ ചോദിച്ചു. വിളിച്ചില്ല. അത്ര തന്നെ.” മദന്‍ലാല്‍ പറയുന്നു.
സൂപ്പര്‍ സ്റ്റാറിന് ശേഷം പത്തോളം നിര്‍മ്മാതാക്കള്‍ മദന്‍ലാലിന്റെ ഡേറ്റിന് വേണ്ടി ക്യൂ നിന്നിട്ടുണ്ട്. ഇന്ന് സിനിമാരംഗത്ത് സജീവമായ ചില നിര്‍മ്മാതാക്കളും അതിലുണ്ടായിരുന്നുവെന്ന് മദന്‍ലാല്‍ ഓര്‍ക്കുന്നു. പക്ഷേ ഒരു അപകടം എല്ലാ പ്രതീക്ഷകളെയും തകര്‍ത്തു.`സൂപ്പര്‍സ്റ്റാറി’ന്റെ പദവിയില്‍ നിന്ന് ഒരു സാധാരണ കുട്ടനാട്ടുകാരനിലേക്ക് പോയ വേഗത്തില്‍ തന്നെ തിരിച്ചു വന്നു.
സൂപ്പര്‍ സ്റ്റാര്‍ പുറത്തിറങ്ങിയ കാലത്ത് മോഹന്‍ലാലേത് മദന്‍ലാലേത് എന്ന് അമ്പരപ്പും ആശയക്കുഴപ്പവും കുറേക്കാലത്തേക്കെങ്കിലും പ്രേക്ഷകരില്‍ നിലനിര്‍ത്താനായത് ഈ ചിത്രത്തിന്റെ ഒരര്‍ത്ഥത്തിലുള്ള വിജയം തന്നെയായിരുന്നു. അക്കാലത്ത് ആലപ്പുഴയിലെത്തിയ മോഹന്‍ലാലിനെ ആരാധകര്‍ പൊതിഞ്ഞെങ്കിലും മദന്‍ലാല്‍ ആണെന്ന് കരുതി പെട്ടെന്ന് തന്നെ വിട്ടയച്ച ഒരു കഥയുണ്ട്. മോഹന്‍ലാലെന്ന് കരുതി മദന്‍ലാലിനും രാജോചിതമായി വരവേല്‍പ്പുകിട്ടിയ കഥകളും അനവധിയുണ്ട്. അക്കാലത്ത് സൂപ്പര്‍സ്റ്റാര്‍ ഇറങ്ങിയ ചില തീയറ്ററുകള്‍ തല്ലിത്തകര്‍ത്തത് മോഹന്‍ലാലിന്റെ ആരാധകരാണെന്ന പ്രചരണവും ഉണ്ടായിരുന്നു.
മലയാള സിനിമയില്‍ നിന്ന് മോഹന്‍ലാലിനെ ഔട്ടാക്കാന്‍ വന്ന നടനല്ല മദന്‍ലാല്‍. ഈ പാവം കുട്ടനാട്ടുകാരന്‍ പക്ഷെ അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടു. അതുകൊണ്ട് മാത്രം കുരിശേറ്റപ്പെട്ടു. ആ കഥകളെല്ലാം കാല്‍ നൂറ്റാണ്ടിന് ശേഷം മദന്‍ലാല്‍ തുറന്ന് പറയുകയാണ്. ഞായര്‍ രാത്രി 9.30ന് കൈരളിപീപ്പിള്‍ ടിവിയിലെ `കേരളാ എക്‌സ്പ്രസി’ല്‍ മോഹന്‍ലാല്‍ അല്ല മദന്‍ലാല്‍!