സുന്ദരിമാരായ യുവതികൾക്കൊപ്പം ഡേറ്റിംഗ് നടത്തിയ യുവാവിന് നഷ്ടമായത് 15 ലക്ഷം രൂപ

ലോക്ഡൗണ്‍ കാരണം ബിസിനസ് തകര്‍ന്ന് സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് മുംബയ് സ്വദേശിയായ യുവാവിന് ഒരു ഫോണ്‍ കോള്‍ വന്നത്. ഫോണില്‍ വിളിച്ച സോനാലിയെന്ന സ്ത്രി പുതിയ ഒരു തൊഴില്‍ അവസരം യുവാവിന് വാഗ്ദാനം ചെയ്തു. പണക്കാരികളായ സ്ത്രീകള്‍ക്ക് അകമ്ബടി സേവിക്കണം അവര്‍ക്കൊപ്പം ഡേറ്റിംഗിന് പോകണം. ദിവസം 20000 മുതല്‍ 25000 വരെ പ്രതിഫലം ലഭിക്കും. ഒന്നും നോക്കാതെ ജോലിക്ക് തയ്യാറായ യുവാവിന് കിട്ടിയതോ എട്ടിന്റെ പണി.
ജോലിയില്‍ താല്‍പര്യം കാണിച്ച യുവാവിനോട് 26000 രൂപ രജിസ്ട്രേഷന്‍ ഫീസ് നല്‍കാന്‍ സോനാലി ആവശ്യപ്പെട്ടു. ലഭിക്കാന്‍ പോകുന്ന സുഖസൗകര്യങ്ങള്‍ ഓര്‍ത്ത യുവാവ് പണം നല്‍കി രജിസ്റ്റര്‍ ചെയ്തു.
ഇതിനൊപ്പം യുവാവിന്റെ ഫോട്ടോയും വ്യക്തിവിവരങ്ങളും നല്‍കി. പിന്നാലെ സേവനം ആവശ്യമായ നാല് യുവതികളുടെ ഫോട്ടോയും ഫോണ്‍നമ്ബരും അയച്ചു നല്‍കി യുവാവിനോട് ഇഷ്ടമുളള സ്ത്രീയെ തിരഞ്ഞെടുക്കാന്‍ സോനാലി പറഞ്ഞു. യുവാവ് രാധികയെന്ന സുന്ദരിയായ യുവതിയെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ ഇനിയാണ് യഥാര്‍ത്ഥ തട്ടിപ്പ് നടക്കുന്നത്.
യുവാവിന് എസ്കോര്‍ട്ട് സര്‍വീസ് ലൈസന്‍സ് ഉണ്ടൊയെന്നായി സോനാലിയുടെ അടുത്ത ചോദ്യം. ലെെസന്‍സ് ഇല്ലെന്ന് അറിയിച്ചതോടെ ലെെസന്‍സ് എടുക്കാന്‍ ഒന്നേകാല്‍ ലക്ഷം രൂപ തട്ടിപ്പ് സംഘം ആവശ്യപ്പട്ടു. തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 15 ലക്ഷം രൂപയാണ് യുവാവില്‍ നിന്നും തട്ടിപ്പ് സംഘം കെെക്കലാക്കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.