വില്ലനായി കോവിഡ്, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ശമനമില്ലാതെ തുടരുന്നു. നിലവില്‍ 60 ലക്ഷത്തിലേക്ക് അടുക്കുകയാണ് രാജ്യത്തെ കൊവിഡ് കേസുകൾ. ഇന്നലെ മാത്രം 85,362 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 59,03,933 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 1,089 പേരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധിതരായി ജീവന്‍ നഷ്ടമായവരുടെ എണ്ണം 93,379 ആയി.
രാജ്യത്ത് കോവിഡ് ബാധിച്ച് 9,60,969 പേരാണ് ചികില്‍സയിലുള്ളത്. 48,49,585 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. രാജ്യത്തെ നിലവിലെ മരണ നിരക്ക് 1.58 ശതമാനമാണ് . 82.14 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ എത്തിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. ആറ് ദിവസമായി പ്രതിദിന രോഗബാധാ നിരക്ക് തൊണ്ണൂറായിരത്തില്‍ താഴെയാണ്. ആഴ്ചകള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധ ഇരുപതിനായിരത്തില്‍ താഴെ എത്തി. 17,794 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇന്നലെ കൊവിഡ് ബാധിച്ചത്.
നിലവിലെ കണക്കനുസരിച്ച്, ലോകമെമ്ബാടും 10 ലക്ഷത്തോളം ആളുകള്‍ ഈ രോഗത്തില്‍ മരണപ്പെട്ടു, ശീതകാലം ആസന്നമാകുമ്ബോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും. ഒരു വാക്‌സിനുള്ള പരീക്ഷണങ്ങള്‍ ലോകമെമ്ബാടും നടക്കുന്നു. റഷ്യ, അമേരിക്ക, യു.കെ., ഫ്രാന്‍സ്, ചൈന, ജര്‍മ്മനി, ഇന്ത്യ എന്നീ രാജ്യങ്ങള്‍ മനുഷ്യരിലെ വാക്സിന്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നിരുന്നാലും, ഇക്കാര്യത്തില്‍ ഇതുവരെ ഒരു വഴിത്തിരിവ് ലഭിച്ചിട്ടില്ല, എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാകുമോ എന്ന ആശങ്ക ഇപ്പോഴും നിലനിക്കുന്നു