ഡോകട്ർ അനൂപിന്റെ ആത്മഹത്യക്ക് കാരണം സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള സൈബർ ആക്രമണം മൂലമാണെന്ന് ഐഎംഎ

കാലിന്റെ വളവ് മാറ്റുന്നതിനുള്ള ശസ്ത്രക്രിയക്കിടെ ഏഴുവയസുകാരി മരിച്ച സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നഗരത്തിലെ അനൂപ് ഓര്‍ത്തോകെയര്‍ ഉടമ ഡോ. അനൂപ് കൃഷ്ണനെയാ(35)ണ് വ്യാഴാഴ്ച ഉച്ചയോടെ കൈയിലെ ഞരമ്ബ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മാറനാട് കുറ്റിയില്‍ പുത്തന്‍വീട്ടില്‍ സജികുമാറിന്റേയും വിനീതയുടേയും ഏകമകള്‍ ആദ്യ എസ്. ലക്ഷ്മിയാണ് 23ന് ശസ്ത്രക്രിയക്കിടെ മരിച്ചത്. സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തിയിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹവുമായി കൊല്ലത്തുള്ള ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധിച്ചത് പൊലിസ് തടയുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആശുപത്രിയിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു. അതിനിടെയാണ് ഡോക്ടറെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭാര്യയും ഇതേ ആശുപത്രിയിലെ ഡോക്ടറാണ്. ഒരു കുട്ടിയുണ്ട്.
അനൂപിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് സാമൂഹ്യമാധ്യമങ്ങിലൂടെയുണ്ടായ വ്യക്തിഹത്യയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു