കുറഞ്ഞ സമയം കൊണ്ട് കേരളത്തിൽ ചുവടുറച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി
2019 ആഗസ്റ്റ് 2 ന് ആണ് ഇലക്ക്ഷൻ കമ്മീഷൻ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് (DSJP) അംഗീകാരം നല്കിയത്

2019 ആഗസ്റ്റ് 2 ന് ഇലക്ക്ഷൻ കമ്മീഷൻ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് (DSJP) അംഗീകാരം നല്കി. കുറഞ്ഞ സമയത്തിനുള്ളിൽ കേരളത്തിലെ 14 ജില്ലകളിലും കമ്മിറ്റികൾ രൂപികരിക്കാനും പ്രവർത്തനമാരംഭിക്കാനും പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 5 കോർപ്പറേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യ റിപ്പബ്ളിക്കായിട്ട് 72 വർഷം കഴിഞ്ഞു.ഈ കാലഘട്ടത്തിനിടയിൽ ധാരാളം വെല്ലുവിളികളെ നേരിടാനും അതിനെയെല്ലാം വിജയകരമായി അതിജീവിക്കാനും നമുക്കു കഴിഞ്ഞതിൻ്റെ കാരണം ഭാരതീയരുടെ ഐക്യവും നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതരത്വവുമാണ്.ഭരണഘടന ഉറപ്പു നല്കുന്ന തുല്യതയും സാമൂഹനീതിയും ഉറപ്പുവരുത്താനും സമൂഹത്തിൻ്റെ ഏറ്റവും അടിത്തട്ടിൽ ജീവിക്കുന്ന ദരിദ്രനാരായണന്മാരെ ശാക്തീകരിക്കാനുമുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് രൂപം നല്കിയത്.
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ അധികാരം മാത്രം മുന്നിൽക്കണ്ടു കൊണ്ട് അനുവർത്തിക്കുന്ന വോട്ടു ബാങ്ക് രാഷ്ട്രീയം കേരളത്തെ വർഗീയമായി ധ്രുവീകരിച്ചു എന്ന യാഥാർത്ഥ്യം ആർക്കും നിഷേധിക്കാൻ കഴിയില്ല. ഈ ധ്രുവീകരണത്തിൻ്റെ പ്രധാന ഇരകൾ ദരിദ്രരാണ്. ദാരിദ്ര്യത്തിന് ജാതിയില്ലന്നുറക്കപ്പറയാൻ കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയും ധൈര്യം കാണിക്കാത്ത സാഹചര്യത്തിലാണ് ‘ ദ്രാരിദ്ര്യത്തിനു ജാതി ഇല്ല ‘ എന്ന മുദ്രാവാക്യവുമായി DSJP ജനങ്ങളെ സമീപിക്കുന്നത്. കേരളത്തിലെ ജനസംഖ്യയുടെ 34 ശതമാനമുണ്ട് മുന്നാക്കമെന്ന് മുദ്രകുത്തി സാമൂഹ്യ നീതിയും തുല്യതയും നിഷേധിക്കപ്പെട്ട ഒരു വിഭാഗം മനുഷ്യർ.ഇവരിൽ വലിയൊരു ശതമാനവും ദരിദ്രരാണ്. പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിക്കുന്ന യുവതീയുവാക്കളെ ജാതിയുടെ പേരിൽ മാത്രം മാറ്റി നിർത്തുമ്പോൾ ദാരിദ്ര്യത്തിൻ്റെ മടിത്തട്ടിൽക്കഴിയുന്ന പാവപ്പെട്ടവർക്ക് സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറാകുന്നില്ല.
അധികാര രാഷ്ട്രീയത്തിനെതിരെ ക്ഷേമരാഷ്ട്രീയം എന്ന ആശയവുമായി പൊതു സമൂഹത്തെ സമീപിക്കുന്ന DSJP യുടെ പ്രവർത്തനങ്ങളിൽ വിവിധ ജാതി സമൂഹങ്ങളായി ജീവിക്കുന്നവരിലെ ദരിദ്രന്മാരെ മുഴുവൻ ചേർത്തു നിർത്തിയാണ് മുന്നോട്ടു പോകുന്നത്. അതിൻ്റെ ആദ്യഘട്ടമാണ് DSJP നടത്തുന്ന സീറോ കോസ്റ്റ് വിവാഹങ്ങൾ.കുറഞ്ഞ നാളുകൾക്കകം ഒമ്പത് വിവാഹങ്ങൾ നടത്തിക്കഴിഞ്ഞു.നിരവധി അപേക്ഷകൾ ഓരോ ദിവസവും ലഭിക്കുന്നുണ്ട്. സമൂഹ വിവാഹത്തിനു പകരം വീട്ടുകാർ നിശ്ചയിക്കുന്ന വിവാഹം അവർ താല്പ്പര്യപ്പെടുന്ന സ്ഥലത്ത് സ്വർണാഭരണങ്ങൾ ഒഴികെയുള്ള എല്ലാ പ്രധാന ചെലുകളും പാർട്ടി ഏറ്റെടുത്താണ് നടത്തുന്നത്. ഇതു കൂടാതെ മറ്റ് അനവധി ക്ഷേമ പരിപാടികൾ പാർട്ടി ആസൂത്രണം ചെയ്യുന്നുണ്ട്. അധികാര രാഷ്ട്രീയത്തിനു പകരം ക്ഷേമരാഷ്ട്രീയം എന്ന ആശയവുമായി രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച DSJP ക്ക് എല്ലാ പ്രോത്സാഹനവും സഹകരണവും നല്കണമെന്ന് മാധ്യമ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു.2021 ഫെബ്രുവരി 14 ന് എറണാകുളത്തു നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു .