എ എന്‍ ഷംസീർ എംഎൽഎയുടെ ഭാര്യയുടെ നിയമന നീക്കം തടഞ്ഞ് ഹൈക്കോടതി.
മറ്റൊരു ഉദ്യോഗാർത്ഥിയായ എം പി ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്

എ എന്‍ ഷംസീർ എംഎൽഎയുടെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമന നീക്കം തടഞ്ഞ് ഹൈക്കോടതി.
കണ്ണൂര്‍ സർവകലാശാലയില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.ഷഹലയുടെ നിയമന നീക്കം ഹൈക്കോടതി തടഞ്ഞു. എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്‌തികയില്‍ മെയ് ഏഴുവരെ സ്ഥിരനിയമനം പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഷംസീറിന്‍റെ ഭാര്യ ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാൻ നീക്കമുണ്ടെന്ന് കാണിച്ച് ഉദ്യോഗാർത്ഥിയായ എം പി ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പോലും ലംഘിച്ച് അഭിമുഖം നടത്തിയതിന് പിന്നില്‍ സ്ഥാപിത താല്‍പര്യം ഉണ്ടെന്ന് ആരോപിച്ചാണ് ബിന്ദു ഹർജി നല്‍കിയത്.
തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ഏപ്രില്‍ 16ന് 30 ഉദ്യോഗാര്‍ത്ഥികളുടെ ഓൺലൈൻ അഭിമുഖം നടത്തിയിരുന്നു. ഇതില്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹലയും ഉള്‍പ്പെട്ടിരുന്നു. ഷഹലയെ പിന്‍വാതിലിലൂടെ നിയമിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി സേവ് യൂണിവേഴിസിറ്റി ഫോറം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
പെരുമാറ്റ ചട്ടം മറികടന്ന് കണ്ണൂര്‍ സർവകലാശാലയില്‍ സഹലയെ യുജിസി എച്ച് ആര്‍ഡി സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ സ്ഥിരനിയമനം നടത്താൻ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല വിസിയെ കഴിഞ്ഞ ദിവസം കെ.എസ്.യു ഉപരോധിച്ചിരുന്നു.
2020 ജൂണ്‍ മുപ്പതിനാണ് കണ്ണൂര്‍ സർവകലാശാല എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ചആര്‍ഡി സെന്ററിലെ തസ്തികകള്‍ താല്‍ക്കാലികമാണെങ്കിലും അസിസ്റ്റന്റ് പ്രൊഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേര്‍ക്ക് ഇമെയില്‍ ആയാണ് അയച്ചിരിക്കുന്നതെന്നുമാണ് ആരോപണം.
അതേസമയം യോഗ്യതയുണ്ടെങ്കില്‍ തനിക്ക് എവിടെയും അഭിമുഖത്തിന് പോകാമെന്നായിരുന്നു വിഷയത്തില്‍ ഷഹലയുടെ പ്രതികരണം. കൂടാതെ ഷംസീറിന്റെ ഭാര്യയായതിനാല്‍ വീട്ടിൽ തന്നെ കഴിയണോയെന്നും ഷഹല ചോദിക്കുന്നു. നേരത്തെ താൻ എംഎല്‍എയുടെ ഭാര്യയായതിനാല്‍ തന്നെ വേട്ടയാടുകയാണെന്നും ഷഹല പറഞ്ഞിരുന്നു