Current AffairsUncategorized

ഇത് വീടുകൾക്കുള്ളിലും മാസ്ക് ധരിക്കേണ്ട സമയം

കൊവിഡ് 19 ദൗത്യസംഘത്തിൻ്റെ തലവൻ ഡോ. വികെ പോള്‍

ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മാത്രമല്ല, വീടുകള്‍ക്കുള്ളിലും മാസ്ക് ധരിക്കേണ്ട സമയമാണ് ഇതെന്നാണ് ദേശീയ കൊവിഡ് 19 ദൗത്യസംഘത്തിൻ്റെ തലവൻ ഡോ. വികെ പോള്‍ ഇന്നലെ പറഞ്ഞത്. രാജ്യത്ത് പ്രതിദിനം മൂന്നര ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും കടുത്ത ഓക്സിജൻ, ഐസിയു ക്ഷാമം തുടരുകയും ചെയ്യുന്നതിനിടയിലാണ് മുതിര്‍ന്ന ആരോഗ്യവിദഗ്ധനായ ഡോ. വികെ പോളിൻ്റെ ഈ  നിര്‍ദേശം. പക്ഷെ, വീടുകള്‍ക്കുള്ളിൽ മാസ്ക് ധരിച്ചതു കൊണ്ടു മാത്രം രോഗപ്രതിരോധം ഫലപ്രദമാകുമോ എന്നാണ് പലരുടെയും സംശയം. എന്നാൽ രോഗവ്യാപനം തടയുന്നതോടൊപ്പം കുടുംബാംഗങ്ങളിലേയ്ക്ക് രോഗം പകരുന്നതു വലിയൊരളവോളം കുറയ്ക്കാൻ വീടുകള്‍ക്കുള്ളിലെ മാസ്ക് ഉപയോഗത്തിന് സാധിക്കുമെന്നതാണ് സത്യം.

കൊവിഡ് 19 പകരുന്നത് രോഗിയുടെ സ്രവകണങ്ങളിലൂടെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കൂടാതെ ചില സാഹചര്യങ്ങളിൽ കൊവിഡ്  വായുവിലൂടെ പകരുമെന്നും വ്യക്തമായിട്ടുണ്ട്. കൊവിഡ് ബാധിച്ചയാൽ ചുമയ്ക്കുകയും തുമ്മുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ പുറത്തു വരുന്ന സ്രവകണങ്ങള്‍ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് മറ്റുള്ളവരുടെ ശ്വാസനാളിയിലൂടെ ഉള്ളിൽ പ്രവേശിക്കുകയാണ് ചെയ്യുന്നത്. എന്നാൽ രോഗം ബാധിച്ച വലിയൊരു വിഭാഗം ആളുകള്‍ക്കും രോഗലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത ഇവരും മറ്റുള്ളവരെപ്പോലെ തന്നെ രോഗം പകര്‍ത്തും. മുൻകരുതൽ നടപടികള്‍ ഇല്ലാത്തതിനാൽ രോഗവ്യാപനം വേഗത്തിലാകുകയും ചെയ്യും. രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ്  ബാധിതര്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവരിലേയ്ക്ക് വൈറസ് എത്തുന്നുണ്ടെന്നാണ് ഡോ. വികെ പോള്‍ പറയുന്നത്.

വീട്ടിലെ മുഴുവൻ പേര്‍ക്കും കൊവിഡ് പകരുന്നതെങ്ങനെ?

ഒരു വീട്ടിലെ മുഴുവൻ പേരും ഒരേ സമയം കൊവിഡ് 19 പോസിറ്റീവാകുന്ന വാര്‍ത്തകള്‍ കുറവല്ല. ഇത്തരത്തിൽ ഒരാളിൽ നിന്ന് രോഗം വീടിനുള്ളിൽ മറ്റെല്ലാവരിലേയ്ക്കും എത്തുകയാണ് ചെയ്യുന്നത്. വീട്ടിലെ ഒരാള്‍ മാത്രം പുറത്തു പോകുകയും ചെയ്യുന്ന സാഹചര്യത്തിലും പുറത്തു നിന്ന് രോഗവുമായി എത്തുന്ന  ആ  ഒരാള്‍ക്ക് വീടിനുള്ളിൽ എല്ലാവര്‍ക്കും കൊവിഡ് 19 പകര്‍ന്നു കൊടുക്കാൻ കഴിയും. കൊവിഡ്  സാഹചര്യത്തിൽ വീടിനുള്ളിൽ സുരക്ഷിതരായി കഴിയുന്ന പ്രായമായവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഇത്തരത്തിൽ അപകടത്തിലാകുകയും ചെയ്യും. ഇത്തരക്കാരിൽ പലര്‍ക്കും ശ്വാസതടസ്സവും ന്യൂമോണിയും അടക്കമുള്ള ഗുരുതരമായ രോഗലക്ഷണങ്ങള്‍ കണ്ടുവരാറുമുണ്ട്. രാജ്യത്ത് ഓക്സിജൻ ബെഡുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഇത്തരം രോഗികളുടെ എണ്ണം കൂടുന്നത് വലിയ ദുരന്തത്തിന് ഇടയാക്കുകയും ചെയ്യും.
മാസ്ക് ധരിക്കുന്നത് സ്വയം രക്ഷിക്കുന്നതിനെക്കാള്‍ ഉപരി മറ്റുള്ളവരുടെ രക്ഷയ്ക്ക് വേണ്ടിയാണ്. കൊവിഡ‍് വ്യാപനത്തിൻ്റെ ചങ്ങല മുറിയ്ക്കുക എന്നതാണ് മാസ്കിൻ്റെ ധര്‍മം. വീട്ടിൽ രോഗലക്ഷണങ്ങളില്ലാതെ, തിരിച്ചറിയപ്പെടാതെ ഒരു കൊവിഡ്  രോഗി ഉണ്ടെങ്കിൽ ഇയാള്‍ മാസ്ക് ധരിച്ചാൽ വീട്ടിലെ പ്രായമുള്ളവരെയും രോഗപ്രതിരോധശേഷി കുറ‍ഞ്ഞവരെയും വൈറസ് ബാധയിൽ നിന്ന് രക്ഷിക്കാനാകും. കൂടാതെ രോഗം ഒരേ സമയം പലരിലേയ്ക്ക് പകരുന്നത ഒഴിവാക്കുക വഴി കൊവിഡ്  രണ്ടാം വ്യാപനത്തിൻ്റെ ശക്തി കുറയ്ക്കാൻ സാധിക്കുകയും ചെയ്യും.

വീടിനുള്ളിൽ മാസ്ക് ധരിച്ചാലും ചെറിയ പ്രയോജനം മാത്രമേ ചെയ്യൂ എന്ന ചിന്തയും തെറ്റാണ്. രണ്ട് പേരും മാസ്ക് ധരിക്കുകയും ആറടി അകലം പാലിക്കുകയും ചെയ്താൽ രോഗവ്യപനത്തിനുള്ള സാധ്യത തീരെയില്ലെന്നാണ് നോര്‍ത്ത് കാരലിന ആരോഗ്യവകുപ്പിൻ്റെ റിപ്പോര്‍ട്ടിൽ പറയുന്നത്. അകലം പാലിക്കുന്നതു കുറഞ്ഞാലും രണ്ട് പേര്‍ക്കും മാസ്ക് ഉണ്ടെങ്കിൽ രോഗവ്യാപന സാധ്യത 1.5 ശതമാനം മാത്രമാണ്. രോഗം ബാധിച്ചയാള്‍ മാത്രമാണ് മാസ്ക് ധരിക്കുന്നതെങ്കിൽ പോലും 5 ശതമാനം രോഗവ്യാപനസാധ്യതയേയുള്ളൂ. എന്നാൽ മാസ്ക് ധരിക്കാത്ത രോഗിയോട് സംസാരിക്കുന്ന മാസ്ക് ധരിച്ചയാള്‍ക്ക് 30 ശതമാനത്തോളം രോഗവ്യാപന സാധ്യതയുണ്ട്. രണ്ട് പേര്‍ക്കും മാസ്കില്ലെങ്കിൽ രോഗവ്യാപനസാധ്യത 90 ശതമാനത്തിലധികമാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.യുഎസിലെ സിഡിസി നല്‍കുന്ന നിര്‍ദേശങ്ങളും സമാനമാണ്. കെട്ടിടങ്ങള്‍ക്കുള്ളിൽ രോഗവ്യാപനം കുറയ്ക്കാൻ ആറടി അകലം പാലിക്കുന്നതോടൊപ്പം എല്ലാവരും മാസ്ക് ധരിക്കുകയും ചെയ്യണമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. വീടിനുള്ളിൽ അതിഥികള്‍ വരുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വീടിനുള്ളിൽ പുറത്തു നിന്ന് ആരെങ്കിലും വന്നാൽ വീട്ടിലെ പ്രായമായവര്‍ മാസ്ക് ധരിച്ചാൽ രോഗവ്യാപന സാധ്യത കുറയ്ക്കാമെന്നും സിഡിസി വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു തെളിഞ്ഞതുമാണ്.

കൊവിഡ് 19 ഏറ്റവുമാദ്യം പടര്‍ന്നു പിടിച്ച ചൈനയിലെ ബെയ്ജിങിൽ നടത്തിയ ഒരു പഠനത്തിലാണ് വീടിനുള്ളിലെ മാസ്ക് ഉപയോഗത്തിൻ്റെ ഗുണം വ്യക്തമാകുന്നത്. രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് 19 ബാധിതരിൽ നിന്ന് വൈറസ് വൈറസ് വീട്ടിലെ മറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കാൻ മാസ്ക് ധരിക്കുന്നത് വളരെ ഗുണം ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ ലക്ഷണങ്ങളുള്ള കൊവിഡ് 19 രോഗികളിൽ നിന്ന് രോഗം പകരാതിരിക്കാൻ ഇതത്ര ഫലപ്രദമല്ല.

124 കുടുംബങ്ങളിലെ 335 പേരിലാണ് പഠന നടത്തിയത്. രോഗബാധിതനുമായി ദിവസവും അടുത്ത് ഇടപഴകുന്നത് രോഗബാധയ്ക്കുള്ള സാധ്യത 18 ശതമാനം ഇരട്ടിയാക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. എന്നാൽ രോഗലക്ഷണങ്ങല്‍ പ്രത്യക്ഷപ്പെടുന്നതിനു മുൻപ് രോഗബാധിതൻ വീട്ടിൽ മാസ്ക് ധരിച്ചിരുന്ന സാഹചര്യത്തിൽ മറ്റുള്ളവരിലേയ്ക്ക് രോഗം എത്തുന്നത് 79 ശതമാനത്തോളം തടയാൻ സാധിച്ചതായി പഠനത്തി്ൽ പറയുന്നു. പൊതുസ്ഥലങ്ങളിലേതു പോലെ വീടുകള്‍ക്കുള്ളിലും മാസ്ക് ധരിക്കുന്നത് കൊവിഡ് 19 അപകടകരമാകാൻ സാധ്യതയുള്ളവരിലേയ്ക്ക് രോഗം എത്തുന്നത് വലിയൊരളവോളം ചെറുക്കാൻ സാധിക്കുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.

 

 

 

 

 

 

 

 

 

Back to top button