Local News

അന്യ മതത്തിൽ പെട്ട യുവാവിനെ വിവാഹം ചെയ്തു, പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ കൊലപ്പെടുത്തി

എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്‍തതിൽ പെൺകുട്ടിയുടെ  വീട്ടുകാർ മകളുടെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. 28 വയസ്സുകാരനായ ഹേമന്ത് വ്യാസ് എന്ന യുവാവിനെയാണ് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഹേമന്തിന്റെ ഭാര്യ അവന്തിയുടെ രണ്ട് അമ്മാവന്മാര്‍, അച്ഛന്‍ ഡി ലക്ഷ്മി റെഡ്ഡി, അമ്മ അര്‍ച്ചന, മൂന്നുവാടകക്കൊലയാളികള്‍ എന്നിവരുള്‍പ്പടെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

ഒരു നിമിഷം പോലും ഞങ്ങള്‍ വേര്‍പിരിഞ്ഞ് ഇരുന്നിട്ടില്ല. ഹൈദരാബാദ് പോലൊരു വലിയ നഗരത്തില്‍ ജാതിയുടെ പേരില്‍ എന്റെ ഭര്‍ത്താവ് കൊല്ലപ്പെടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എന്റെ കുടുംബം ഹേമന്തിനെ കൊല്ലുകയല്ല, എന്റെ ഒരു ഭാഗം അടര്‍ത്തിമാറ്റുകയാണ് ചെയ്തതെന്നും അവന്തി കണ്ണീരോടെ പറയുന്നു.

ഹേമന്ത് വ്യാസും അവന്തിയും പ്രദേശവാസികളായിരുന്നു. അവന്തിയുടെ കുടുംബവുമായി ഹേമന്തിന്റെ കുടുംബത്തിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ മക്കള്‍ ഇഷ്ടത്തിലായതോടെ ഇരു കുടുംബങ്ങള്‍ക്കും ഇടയില്‍ ജാതിയുടെ മതില്‍ ഉയരുകയായിരുന്നു.

ഹേമന്ത് ബിഎസ്സിക്കും അവന്തി ഇന്റര്‍മീഡിയറ്റിനും പഠിക്കുന്ന സമയത്താണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത്. പഠനം പൂര്‍ത്തിയാക്കിയ ഹേമന്തിന് ഒരു പെയിന്റ് നിര്‍മാണ കമ്ബനിയില്‍ ജോലി ലഭിച്ചു. പിന്നീട് കുറച്ചുവര്‍ഷങ്ങള്‍ക്കുളളില്‍ ഇന്റീരിയര്‍ ഡിസൈനറായ ഹേമന്ത് സ്വന്തം ഓഫീസ് ആരംഭിക്കുകയും ചെയ്തു. 2018 ല്‍ അവന്തി എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി.

ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞതോടെ ഇവര്‍ ഇടന്‍ തന്നെ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ, 2020 ജൂണ്‍ 9ന് ഇവര്‍ ഒളിച്ചോടി ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹിതരായി. എന്നാല്‍ അവന്തിയുടെ വീട്ടുകാരില്‍ നിന്ന് ഇരുവര്‍ക്കും ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ പോലീസ് സഹായം തേടി. അവന്തിയുടെ വീട്ടുകാരെ വിളിപ്പിച്ച പോലീസ് അവര്‍ക്ക് കൗണ്‍സിലിങ് നല്‍കി മടക്കി അയച്ചു. ഇനി മകളുടെ ജീവിതത്തില്‍ ഇടപെടില്ലെന്ന് പോലീസ് സ്റ്റേഷിനില്‍ വെച്ച്‌ കുടുംബാംഗങ്ങള്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഗച്ചിബൗളിയില്‍ വാടകയ്ക്ക് വീടെടുത്ത് ഹേമന്തും അവന്തിയും ജീവിതം ആരംഭിച്ചു.

ഇതിനിടെ, സെപ്റ്റംബര്‍ 24-ന് അവന്തിയുടെ രണ്ടു അമ്മാവന്മാര്‍ ഇവരുടെ വീട്ടിലെത്തുകയും ഇരുവരേയും വലിച്ചിഴച്ച്‌ കാറില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു. വഴിയില്‍ വെച്ച്‌ കാറുമാറി കയറുന്നതിനിടയില്‍ ഇവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട അവന്തി പോലീസിലെത്തി വിവരമറിയിച്ചു. എന്നാല്‍ 20 കിലോമീറ്റര്‍ അകലെ നിന്ന് ഹേമന്തിന്റെ മൃതദേഹമാണ് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്.

Back to top button