ദേവദൂതനില്‍’ ഞാന്‍ കൗതുകത്തോടെ കാണന്നൊരു ഭാഗമാണ് അത്, മോഹൻലാലും ജയപ്രദയും അതിൽ തകർത്തഭിനയിച്ചു !! കുറിപ്പുമായി രഘുനാഥ് പാലേരി

ഇന്നും പ്രേക്ഷകര്‍ റിലീസ് ചെയ്ത് ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ആഘോഷിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ദേവദൂതന്‍. സിബി മലയില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരുന്നത് രഘുനാഥ് പാലേരിയായിരുന്നു. 4k ദൃശ്യമികവോടെ ചിത്രം ഈ അടുത്ത് റീമാസ്റ്റര്‍ ചെയ്ത് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ചിത്രത്തിലെ ഒരു സീനിനെ കുറിച്ച് എഴുതിയിരിക്കുകയാണ് തിരക്കഥാകൃത്തായ രഘുനാഥ് പാലേരി. ഫേസ്ബുക്കിലൂടെ അദ്ദേഹം ചിത്രത്തിലെ സീനിനെ കുറിച്ച് വിവരിച്ചിരിക്കുന്നത്.
രഘുനാഥ് പാലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
‘ദേവദൂതനില്‍’ ഞാന്‍ കൗതുകത്തോടെ കാണന്നൊരു ഭാഗമാണ് , മാഡം ആഞ്ചലീനാ ഇഗ്‌നേഷ്യസ്സിനെ അവരുടെ ബംഗ്ലാവിലേക്ക് വന്ന് കണ്ട് അവരുടെ പ്രണയത്തെക്കുറിച്ചും കാമുകനെക്കുറിച്ചും വിശാല്‍ കൃഷ്ണമൂര്‍ത്തി തുറന്നടിച്ചു പറയുന്നത്. കൃത്യമായ ചടുലതയോടെ വിശാല്‍ കൃഷ്ണമൂര്‍ത്തി അത് പറയുന്നത് കേള്‍ക്കുമ്ബോള്‍ എനിക്കുള്ളില്‍ ഞാനറിയാതെ തന്നെ ഒരു പ്രകമ്ബനം ഉണ്ടാവും. അളന്നു മുറിച്ചതുപോലെ യാണ് മോഹന്‍ലാലും ജയപ്രദയും ആ രംഗത്ത് കഥാപാത്രങ്ങളായി മാറിയത്. മനോഹര ചിത്ര ചതുരങ്ങളില്‍ സിബിയും സന്തോഷ് തുണ്ടിയിലും അതെനിക്ക് പകര്‍ത്തിയെടുത്ത് കാണിച്ചു തന്നു.
രംഗം ചിത്രീകരിക്കും മുന്‍പെ ആ സംഭാഷണങ്ങള്‍ പലതവണ മോഹന്‍ലാല്‍ എനിക്കു മുന്നില്‍ വായിച്ചു വായിച്ച് ഉരുവിട്ടിരുന്നു. ഇടക്കെല്ലാം എടുത്ത് നോക്കാറുള്ള ആ തിരക്കഥയില്‍ നിന്നും ഇന്നും എടുത്തു നോക്കി ഞാനാ ഭാഗം.
അത് ഇങ്ങിനെയാണ്.
‘ബംഗ്ലാവ്. അകം. മാഡം. വിശാല്‍’
———————————————-
ക്രുദ്ധമായ മുഖത്തോടെ മാഡം ആഞ്ചലീനാ ഇഗ്‌നേഷ്യസ് തന്നെ കാണാന്‍ വന്ന വിശാല്‍ കൃഷ്ണ മൂര്‍ത്തിയോട് കയര്‍ത്തു.
മാഡം:
ഇവിടെ വന്ന് കല്‍പ്പിക്കാനും എന്റെ ജോലിക്കാരെ ശാസിക്കാനും നിങ്ങളാരാ.. എനിക്ക് നിങ്ങളെ കാണണ്ട..
നിങ്ങളോടെനിക്കൊന്നും സംസാരിക്കാനുമില്ല..
നിങ്ങള്‍ പുറത്ത് പോകണം.
വിശാല്‍:
പക്ഷെ എനിക്ക് സംസാരിക്കാനുണ്ടല്ലോ..
അത് പറയാതെ പോയാല്‍ സ്തേവ അച്ചന്‍
എന്നെ വഴക്കു പറയും.
മാഡത്തിന്റെ മുഖഭാവം പെട്ടെന്നു മാറി.
വിശാല്‍ തുടര്‍ന്നു.
വിശാല്‍:
മരിക്കുന്നതിന്നു മുന്‍പ് അദ്ദേഹം അവസാനമായി സംസാരിച്ചത് എന്നോടാണ്. നിങ്ങള്‍ക്ക് മാത്രമല്ല. അദ്ദേഹത്തെ എനിക്കും അറിയാം. അതുകൊണ്ടാണ് ഞാന്‍ സെമിത്തേരിയില്‍ വന്നത്.
(ദേഷ്യത്തോടെ)
അവിടെ വെച്ച് എന്നെ ഇങ്ങിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നല്ലോ.
മാഡം എന്ത് പറയണമെന്നറിയാതെ നിന്നു.
വിശാല്‍ സ്വല്‍പ്പം തണുത്തു.
വിശാല്‍:
മാഡം ആഞ്ജലിക്കാ ഇഗ്‌നേഷ്യസ്സ് ഒരു കാര്യം
മനസ്സിലാക്കണം. നിങ്ങളെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അറിയാന്‍ താല്‍പ്പര്യവുമില്ല.
പക്ഷെ ഞാനാരാണെന്നും എന്നെ എന്തിനായിരുന്നു ഈ കോളേജില്‍ നിന്നും പുറത്താക്കിയതെന്നും നിങ്ങള്‍ അറിഞ്ഞേ പറ്റൂ..
(ഒന്നു നിര്‍ത്തി, ശബ്ദം സ്വല്‍പ്പം ഉയര്‍ത്തി
വിശാല്‍ തുടര്‍ന്നു.)
വിശാല്‍:
ചാപ്പലിന്നകത്തെ ആ സംഗീത ഉപകരണവും തുടച്ച് വെച്ച് നിങ്ങള്‍ ഒരാളെ ഈ കാലം മുഴുവന്‍ കാത്തിരിക്കയാണെന്ന് എനിക്കറിയില്ലായിരുന്നു.
മാഡം അമ്ബരന്നു.
വിശാല്‍:
പഠിക്കുന്ന കാലത്ത് ഞാനത് വായിച്ചുവെന്നും പറഞ്ഞ് ബഹളം ഉണ്ടാക്കി നിങ്ങളെന്നെ പുറത്താക്കി.
അന്നും.. ഇതാ.. ഇപ്പഴും, ഞാനല്ല അത് വായിച്ചത്. എനിക്കത് നേരാംവണ്ണം വായിക്കാന്‍ അറിയില്ലെന്ന് എന്റെ കൂടെ വന്ന സ്നേഹക്കും അറിയാം.
മാഡം,
കള്ളം പറയുന്നോ. ?
നിങ്ങള്‍ അത് വായിച്ചത് ഞാന്‍ കേട്ടില്ലേ.?
അതില്‍ കയറി ഇരിക്കുന്നത് കണ്ടില്ലേ.?
വിശാല്‍,
മതി.
മാഡം കേട്ടു. ഞാന്‍ ഇരുന്നു. രണ്ടും ശരിയാണ്. എന്നാല്‍ നിങ്ങള്‍ കേട്ടത് ഇതല്ലേ..
ഇത് ഞാനാണോ എഴുതിയത്..?
ലൈബ്രറിയിലെ പുസ്തകത്തില്‍ നിന്നും
കിട്ടിയ സംഗീതം എഴുതിയ കടലാസ്
വിശാല്‍ അവര്‍ക്ക് നീട്ടി.
അത് കാണുന്നതും മാഡത്തിന്റെ കണ്ണ് തിളങ്ങി.
അവരത് സാവകാശം വാങ്ങി.
ഇടക്കിടെ വിതുമ്ബിയും, ചിരിച്ചും.. അവരത്
നോക്കുന്നത് വിശാല്‍ കണ്ടു നിന്നു.
ആ കാഴ്ച്ച വിശാലിനെ വല്ലാതെ വേദനിപ്പിച്ചു.
മാഡം,
ഇതെങ്ങിനെ.?
എവിടുന്ന്.?
ഇപ്പോ..?
നിങ്ങളുടെ.കയ്യില്‍.?
വിശാല്‍,
ഇതാരുടെതാണെന്ന് എനിക്കറിയാം.
ഈ സംഗീതമല്ലേ നിങ്ങള്‍ കേള്‍ക്കുന്നത്.
എന്നെങ്കിലും ഒരിക്കല്‍ അയാള്‍ വന്ന് ചാപ്പലിന്നകത്തെ ആ സംഗീത ഉപകരണം വായിക്കാനല്ലെ നിങ്ങളിങ്ങനെ കാത്തിരിക്കുന്നത്.
മാഡം വിതുമ്ബി. വിശാലിന്റെ ശബ്ദം ഏതോ
അദൃശ്യ മനസ്സിന്റെ ദുഃഖം പറയും വിധം
ഉള്ളിലേക്കൊന്ന് പതിഞ്ഞു.
വിശാല്‍:
പിന്‍സിപ്പല്‍ അച്ചന്‍ നിര്‍ബന്ധിച്ചിട്ടാണ് ഞാനിവിടെ വീണ്ടും വന്നത്. അല്ലാതെ നിങ്ങളോട് പക
വീട്ടാനൊന്നും അല്ല. ഫാദര്‍ എഴുതിയ ഒരു കഥ അവരുടെ പ്രോഗ്രാമിനുവേണ്ടി ഞാനേറ്റെടുത്തപ്പോ.. എന്താണെന്നറിയില്ല.. എന്നിലൂടെ അത് മാറാന്‍ തുടങ്ങി.. അതെങ്ങിനെ സംഭവിക്കുന്നുവെന്നെനി ക്കറിയില്ല. അങ്ങിനെ സംഭവിക്കുന്നു.
ഫാദറെഴുതിയ കഥയിലെ നായിക തിരിച്ചു വരാത്ത കാമുകനെ കാത്തിരിക്കുന്ന ഒരു കാമുകിയാണ്.
മേരി എന്നാണ് ആ കഥാപാത്രത്തിന്റെ പേര്.തുടക്കം അവിടുന്നായിരുന്നു. എങ്ങിനെയോ ആ മേരിയുടെ സ്ഥാനത്ത് എനിക്ക് മറ്റൊരു പേരു കിട്ടി..
മാഡം,
എന്ത് പേര്..?!
വിശാല്‍,
അത്.. ആ സംഗീതത്തിലുണ്ട്..