ദളിത് ബാലികയെ വീട്ടുജോലിക്കെന്ന് പറഞ്ഞു വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു കൊന്നു .പോസ്റ്റ്മാർട്ടത്തിൽ തെളിഞ്ഞത് കൊടും ക്രൂരത .

ന്യൂഡല്‍ഹി: ദളിത് ബാലികയെ വീട്ടുജോലിക്ക് വിളിച്ചു വരുത്തി അതി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ഗുര്‍ഗാവിലാണ് ഞെട്ടിക്കുന്ന സംഭവം. 13 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെയാണ് ബാലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഭഷ്യ വിഷബാധ കാരണം മകള്‍ മരിച്ചുവെന്നാണ് വീട്ടുടമസ്ഥന്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചറിയത്. വീട്ടുടമസ്ഥന്റെ ബന്ധുവായ പ്രവീണിന്റെ ഗുര്‍ഗാവിലെ വീട്ടില്‍ നിന്ന് ഒരു സ്വകാര്യ ആംബുലന്‍സില്‍ മൃതദേഹം ഉടനെ ഡല്‍ഹിയില്‍ എത്തിക്കുകയും ചെയ്തു.അപ്പോള്‍ തന്നെ സംസ്‌കാരത്തിനുള്ള മുഴുവന്‍ ഏര്‍പ്പാടുകളും വീട്ടുടമസ്ഥന്‍ തന്നെ ചെയ്തിരുന്നു. ഉടനെ മൃതദേഹം ദഹിപ്പിക്കാന്‍ വീട്ടുടമസ്ഥനും ബന്ധുക്കളും നിര്‍ബന്ധിക്കുകയും ചെയ്തു. മകളുടെ വിയോഗത്തില്‍ തകര്‍ന്നിരിക്കുന്ന കുടുംബത്തിന് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല. തങ്ങളെ കുടുംബം പോലെ കരുതുന്ന വീട്ടുടമസ്ഥനും ഭാര്യയും പറഞ്ഞതിനാല്‍ മൃതദേഹം ഉടനെ ദഹിപ്പിക്കാന്‍ അവര്‍ സമ്മതിച്ചു .
എന്നാല്‍, വീട്ടുടമസ്ഥന്റെ പ്രവർത്തിയിൽ സംശയം തോന്നിയ അയല്‍വാസികള്‍ മരണത്തില്‍ ദുരൂഹത ആരോപിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു . അങ്ങിനെയാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാൻ കഴിഞ്ഞത് . ക്രൂരമായ പീഡനത്തിനാണ് ആ ബാലിക ഇരയായിരുന്നത്. സ്വകാര്യ ഭാഗങ്ങളിലും മുഖത്തും നിരവധി മുറിവുകളുണ്ടായിരുന്നു. ക്രൂരമായി ലൈംഗിക വൈകൃതങ്ങള്‍ക്കും പ്രകൃതിവിരുദ്ധ പീഡനത്തിനും ആ കുരുന്ന് ഇരയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.
തുടര്‍ന്ന്, വീട്ടുടമസ്ഥന്റെ ബന്ധു പ്രവീണിനെ പൊലീസ് അറസ്റ്റു ചെയ്തു. വീട്ടുടമസ്ഥനും ഭാര്യക്കും സംഭവത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമസ്ഥനും ഭാര്യയും തങ്ങളുടെ മകളോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ നിലവിളി. മകള്‍ അവരുടെ ബന്ധുവീട്ടില്‍ സുരക്ഷിതയായിരിക്കുമെന്ന് അവർ വിശ്വസിച്ചു , അവള്‍ക്കവിടെ കളിക്കൂട്ടുകാര്‍ ഉണ്ടാകുമെന്നും പറഞ്ഞ് നിര്‍ബന്ധിച്ചാണ് അവർ അവളെ കൂട്ടിക്കൊണ്ടു പോയതെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു.ഈ സംഭവത്തിന്റെ രണ്ടാഴ്ച മുൻപാണ് മകളുമായി അവസാനമായി ഫോണില്‍ സംസാരിച്ചതെന്ന് പിതാവ് പറയുന്നു . ‘അന്ന് അവള്‍ കൂടുതലായൊന്നും സംസാരിച്ചിരുന്നില്ല. അപ്പോള്‍ തന്നെ ഞാന്‍ എന്തെങ്കിലും ചെയ്യണമായിരുന്ന്’ -പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.