പീഡനക്കേസില്‍ 20 വര്‍ഷം തടവിൽ കിടന്ന വ്യക്തി നിരപരാധിയാണെന്ന് തെളിഞ്ഞു, കഠിനതടവ് അനുഭവിച്ച യുവാവിനെ കുറ്റ വിമുക്തനാക്കി

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഇരുപത് വര്‍ഷമായി ജയിലില്‍ കഴിയുന്നയാള്‍ നിരപരാധിയാണെന്ന് കോടതി കണ്ടെത്തി. വിഷ്ണു തിവാരി എന്നയാളെ വെറുതെവിട്ടുകൊണ്ട് അലഹബാദ് ഹൈക്കോടതി ഉത്തരവിറക്കി.സ്വത്ത് തര്‍ക്കം മൂലം ഭര്‍ത്താവും അമ്മായിയപ്പനും യുവതിയെക്കൊണ്ട് കള്ള പരാതി കൊടുപ്പിക്കുകയായിരുന്നു. അലഹബാദ് കോടതിയാണ് ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിഞ്ഞ വിഷ്ണു തിവാരിയെ കുറ്റവിമുക്തനാക്കിയത്. ബുധനാഴ്ച വൈകീട്ട് ഇയാള്‍ ആഗ്ര ജയിലില്‍ നിന്നും പുറത്തിറങ്ങി.
2000, സെപ്റ്റംബര്‍ 16നാണ് തിവാരി അറസ്റ്റില്‍ ആകുന്നത് ബലാത്സംഗം, പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ മൂന്ന് വര്‍ഷത്തിന് ശേഷം ലാലിത്പൂരിലെ കോടതി വിഷ്ണു തിവാരിയെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. പിന്നീട് എസ്സി, എസ്ടി ആക്ട് പ്രകാരം ജീവപര്യന്തം തടവിനും ശിക്ഷിച്ചു. എന്നാല്‍ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗശ്രമമുണ്ടായിട്ടില്ലെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമായതായി അലഹബാദ് ഹൈക്കാടതി അറിയിച്ചു.’
”ഞാന്‍ 20 വര്‍ഷമായി ജയിലിലാണ്. ഇനി എനിക്കിവിടെ എന്താണ് പ്രതീക്ഷിക്കാനുള്ളത്. ആരോഗ്യം, കുടുംബം തുടങ്ങി എന്‍റെ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.ഒരു അനുജന്‍ മാത്രമാണ് ഇനി എനിക്കുള്ളു. ഞാന്‍ കല്യാണം കഴിച്ചിട്ടില്ല..എന്‍റെ കൈകള്‍ കണ്ടോ , ജയില്‍ അടുക്കളയില്‍ രാപ്പകല്‍ ജോലി ചെയ്തതിന്റെ പൊള്ളലുകളും നീറ്റലുകളും മാത്രമാണിനി എനിക്കൊപ്പമുള്ളത്.ജയിലധികൃതര്‍ തന്ന 600 രൂപയുണ്ട്, അതുമായി നാട്ടിലേക്കുള്ള ബസ്കയറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരോട് വിഷ്ണു പറഞ്ഞു.”
സ്ത്രീയുടെ പരാതിയിന്‍ മേല്‍ ബലാത്സംഗത്തിനും അതിക്രമത്തിനും ഒപ്പം പട്ടിക ജാതി- പട്ടിക വര്‍ഗ നിയമപ്രകാരവും കേസെടുത്തിരുന്നു. അന്വേഷണ സംഘം സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ മൂന്നുവര്‍ഷ ശേഷം ലളിത്പൂര്‍ കോടതി ബലാത്സംഗ കുറ്റത്തിന് 10 വര്‍ഷത്തെ കഠിന തടവ് വിഷ്ണുവിന് വിധിച്ചു. പട്ടിക ജാതി- പട്ടിക വര്‍ഗ നിയമപ്രകാരമുള്ള മറ്റ് ശിക്ഷകളും വിധിച്ചു. ആ വിധിയാണ് ഇപ്പോള്‍ അലഹബാദ് ഹൈകോടതി തിരുത്തിയിരിക്കുന്നത്
“ബലാത്സംഗത്തിനിരയാകുന്ന ഒരാളില്‍ നടത്തുന്ന വൈദ്യശാസ്ത്ര പരിശോധനയില്‍ ചിലതെളിവുകള്‍ കണ്ടെത്തേണ്ടതാണ്. പ്രതി പരാതിക്കാരിയുടെ വായ പത്ത് മിനുട്ടോളം അടച്ചുപിടിച്ചെവെന്നും, അവരെ നിലത്തേക്ക് തള്ളിയിട്ടുവെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ ബലാത്സംഗത്തിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. സ്ത്രീക്ക് ആന്തരിക പരിക്കുകള്‍ ഇല്ലെന്നാണ് വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് .തെളിവുകളും വസ്തുതകളും കണക്കിലെടുക്കുമ്ബോള്‍, കുറ്റാരോപിതനായി പ്രതി അന്യായമായി ശിക്ഷിക്കപ്പെട്ടുവെന്ന് ഞങ്ങള്‍ മനസിലാക്കുന്നു, അതിനാല്‍ വിധിന്യായവും ഉത്തരവും തിരുത്തി പ്രതിയെ കുറ്റവിമുക്തനാക്കുന്നുവെന്നായിരുന്നു അലഹബാദ് ഹൈകോടതിയുടെ നിര്‍ണായക വിധി.